2016, ഒക്‌ടോബർ 30, ഞായറാഴ്‌ച

യൂസുഫ് നബി (അ)-11


മറ്റു പ്രവാചകന്മാരുടെ ചരിത്രവിവരണത്തില്‍ നിന്ന് വ്യത്യസ്തമായി ഒരു പ്രവാചകന്റെ ചരിത്രം ആദ്യന്തം ഒറ്റ അധ്യായത്തില്‍, അതേ പ്രവാചകന്റെ നാമത്തിലുള്ള അധ്യായത്തില്‍ ഖുര്‍ആനില്‍ വിവരിച്ചത് യൂസുഫ് നബി(അ)മിന്റെ ചരിത്രം മാത്രമാണ്. ഈ ചരിത്രമാകട്ടെ ഖുര്‍ആനിലെ മറ്റു അധ്യായങ്ങളില്‍ ആവര്‍ത്തിച്ചിട്ടില്ലതാനും. യൂസുഫിന്റെ ചരിത്രം ഖുര്‍ആന്‍ ആയത്തുകള്‍ ഉദ്ധരിക്കാതെ സംക്ഷിപ്തമായി ഇവിടെ പ്രതിപാദിക്കുകയാണ്. മറ്റെവിടെയെങ്കിലും പരാമര്‍ശിക്കപ്പെട്ടതോ ജനങ്ങള്‍ക്കിടയില്‍ അക്കാലത്തുതന്നെ പ്രാചാരത്തിലുണ്ടായിരുന്നതോ ആയ കാര്യങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല.
യൂസുഫ് നബിയുടെ ചരിത്രം പറഞ്ഞുകൊണ്ടാണ് സൂറഃ യൂസുഫ് ആരംഭിക്കുന്നത്. 11 നക്ഷത്രങ്ങളും സൂര്യചന്ദ്രന്മാരും തനിക്ക് പ്രണാമം അര്‍പ്പിക്കുന്നതായി യൂസുഫ് ചെറുപ്പത്തില്‍ ഒരു സ്വപ്നം കാണുന്നു. പിതാവായ യഅ്ഖൂബ് നബിയോട് ഇക്കാര്യം ഉണര്‍ത്തുന്നു. പിതാവ് വിവരണം നല്‍കുന്നതോടൊപ്പം ഇത് സഹോദരങ്ങളോട് പറയേണ്ടതില്ല എന്നും ഓര്‍മപ്പെടുത്തുന്നു. 11 സഹോദരന്മാരും മാതാപിതാക്കളും ഒരിക്കല്‍ നിന്റെ കീഴില്‍ വരുമെന്നതാണ് ഈ സ്വപ്ന സൂചന. പ്രവാചകന്മാരുടെ സ്വപ്നം യാഥാര്‍ഥ്യമാണെന്ന് മാത്രമല്ല മറ്റുള്ളവരുടെ സ്വപ്നങ്ങളുടെ പൊരുള്‍ അറിയാനുള്ള കഴിവ് ഒരു ദൃഷ്ടാന്തം എന്ന നിലയില്‍ യഅ്ഖൂബിനും യൂസുഫിനും നല്‍കപ്പെട്ടിരുന്നുതാനും.
യൂസുഫിനോടും ഇളയസഹോദരനോടും പിതാവിന് ഏറെ പ്രതിപത്തിയുണ്ട് എന്നാരോപിച്ച് മറ്റു സഹോദരങ്ങള്‍ അസൂയ പ്രകടിപ്പിച്ചു. യൂസുഫിനെ വകവരുത്തുകയോ നാടുകടത്തുകയോ വേണമെന്നവര്‍ ഗൂഢമായി തീരുമാനിച്ചു. യൂസുഫിനെ തങ്ങളുടെ കൂടെ കളിക്കാന്‍ വിടണമെന്ന് അവര്‍ പിതാവിനോട് അപേക്ഷിച്ചു. വല്ല ചെന്നായയോ മറ്റോ പിടിച്ചേക്കുമോ എന്ന ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം യൂസുഫിനെ മറ്റു മക്കളോടൊപ്പം വിട്ടു.
മുന്‍ നിശ്ചയപ്രകാരം അവര്‍ യൂസുഫിനെ ഒരു കിണറ്റിലെറിഞ്ഞു തിരിച്ചുപോന്നു. ആ കുട്ടിയുടെ കുപ്പായത്തില്‍ ഏതോ മൃഗത്തിന്റെ ചോരയും പുരട്ടി. അവനെ ചെന്നായ പിടിച്ചുപോയി എന്ന് പിതാവിന്റെ മുന്നില്‍ വന്ന് കരഞ്ഞു പറഞ്ഞു. ഇതിലെന്തോ ചതിയുണ്ടെന്ന് സംശയിച്ച ആ പിതാവ് എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് സഹനത്തിന്റെ മാര്‍ഗം അവലംബിച്ചു.
ഈജിപ്തിലേക്ക് പോകുന്ന ഒരു കച്ചവടസംഘം ആ കിണറ്റില്‍നിന്ന് വെള്ളം കോരാനിടയായി. കയറില്‍ പിടിച്ചുനിന്ന യൂസുഫിനെ കണ്ട് അവര്‍ അത്ഭുതപ്പെടുകയും ആ ബാലനെ തങ്ങളുടെ ചരക്കുകളുടെ കൂട്ടത്തില്‍ ഈജിപ്തില്‍ കൊണ്ടുപോയി വില്‍ക്കുകയും ചെയ്തു. ഈജിപ്തിലെ ഒരു പ്രഭുവാണ് ആ കുട്ടിയെ വാങ്ങിയത്. അദ്ദേഹം തന്റെ ഭാര്യയോട് ‘ഇവനെ നന്നായി വളര്‍ത്തണം, നമുക്കിവന്‍ ഭാവിയില്‍ ഉപകരിച്ചേക്കും’ എന്നു പറയുകയും ചെയ്തു.
യൂസുഫ് അതിസുന്ദരനായിരുന്നു. പ്രായപൂര്‍ത്തിയെത്തിയ യൂസുഫിനെ യജമാനഭാര്യ വശത്താക്കാന്‍ നോക്കി. ഒരു വേള ബലപ്രയോഗം തന്നെ നടത്തി. യൂസുഫ് കുതറിമാറി. രംഗത്തെത്തിയ ഭര്‍ത്താവിന്റെ മുന്നില്‍ അവര്‍ സംഭവം കീഴ്‌മേല്‍ മറിച്ചു. ഭൃത്യനായ യൂസുഫ് തന്നെ പ്രാപിക്കാന്‍ നോക്കിയെന്നും ഈ വഞ്ചനക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അവള്‍ ആവശ്യപ്പെട്ടു. ഇത് സ്ത്രീകളുടെ കുതന്ത്രത്തില്‍ പെട്ട സംഗതിയാണെന്നും യൂസുഫ് നിരപരാധിയാണെന്നും ഗൃഹനാഥന് ബോധ്യമായി. കഴിഞ്ഞത് മറക്കാന്‍ യൂസുഫിനോടും പശ്ചാത്തപിക്കാന്‍ ഭാര്യയോടും അയാള്‍ നിര്‍ദേശിച്ചു.
സംഗതി പുറത്തറിഞ്ഞു. മുഖം രക്ഷിക്കാന്‍ വേണ്ടി തല്‍ക്കാലം യൂസുഫിനെ ജയിലിലടക്കാന്‍ ആ പ്രഭു തീരുമാനിക്കുകയായിരുന്നു. തനിക്ക് ജയിലാണ് അഭികാമ്യമെന്ന് യൂസുഫ് കരുതുകയും സസന്തോഷം അത് സ്വീകരിക്കുകയും ചെയ്തു. സാത്വികനായ യൂസുഫ് ജയിലില്‍ വെച്ചും തന്റെ ദൗത്യനിര്‍വഹണത്തിനവസരം കണ്ടെത്തി. തനിക്കൊപ്പം ജിയിലിലടക്കപ്പെട്ട രണ്ടു രാജസേവകര്‍ സ്വപ്നം കാണുന്നു. ഒരാള്‍ താന്‍ മദ്യം പിഴിയുന്നതും അപരന്‍ തലയിലേറ്റുന്നതും ആ റൊട്ടികള്‍ പക്ഷികള്‍ കൊത്തിത്തിന്നുന്നതുമാണ് കണ്ടത്. അവര്‍ യൂസുഫിനോട് ആ സ്വപ്നങ്ങളുടെ വ്യാഖ്യാനം ആവശ്യപ്പെട്ടു. ഭക്ഷണം എത്തുന്നതിനുമുമ്പ് അതിന്റെ പൊരുള്‍ പറഞ്ഞുതരാമെന്നു പറഞ്ഞ യൂസുഫിലേക്കായി എല്ലാവരുടെയും ശ്രദ്ധ. ഈ സമയത്ത് യൂസുഫ് (അ) തന്റെ ദഅ്‌വാ പ്രവര്‍ത്തനം നടത്തി. തന്റെ പ്രപിതാക്കളായ പ്രവാചക•ാരെ താന്‍ പിന്തുടരുന്നു. അനേകം ദൈവങ്ങളെ സങ്കല്‍പ്പിക്കുന്നതിന്റെ നിരര്‍ഥകതയും ഏകദൈവവിശ്വാസത്തിന്റെ തത്വങ്ങളും ആ ജയില്‍വാസികളോടദ്ദേഹം വിവരിച്ചു. അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി അദ്ദേഹം പ്രബോധനം നടത്തി. തുടര്‍ന്ന് സ്വപ്നത്തിന്റെ പൊരുള്‍ പറഞ്ഞുകൊടുത്തു. ‘മുന്തിരി പിഴിഞ്ഞവന്‍’ തന്റെ മുന്‍തൊഴിലില്‍തന്നെ പ്രവേശിപ്പിക്കപ്പെടുമെന്നും മറ്റേയാള്‍ വധശിക്ഷയ്ക്ക് വിധേയനാകുമെന്നുമായിരുന്നു സൂചന. ആ പ്രവചനം യഥാവിധി പുലര്‍ന്നു.
വര്‍ഷങ്ങളോളം യൂസുഫ് (അ) ജയിലില്‍ത്തന്നെ കിടന്നു. ആയിടക്ക് ഈജിപ്തിലെ രാജാവ് ഒരു സ്വപ്നം കണ്ടു. ‘ഏഴുമെലിഞ്ഞ പശുക്കള്‍ ഏഴു തടിച്ച പശുക്കളെ തിന്നുന്നു. പശ്ചാത്തലത്തില്‍ ഏഴ് പച്ചക്കതിര്‍ക്കുലകളും ഉണക്കക്കതിര്‍ക്കുലകളും’ ആ സ്വപ്നം വ്യാഖ്യാനിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഈ സമയത്താണ് രാജസേവകന്‍ തന്റെ ജയില്‍കൂട്ടുകാരന്റെ (യൂസുഫ്) സംഭവം ഓര്‍ക്കുന്നത്. അദ്ദേഹം രാജസന്നിധിയില്‍ കാര്യം ബോധിപ്പിച്ചു. നിര്‍ദേശപ്രകാരം അയാള്‍ ജയിലില്‍ പോയി. യൂസുഫ് സ്വപ്നം വിശദീകരിച്ചു കൊടുത്തു. ‘രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്ന വിപത്തിന്റെ സൂചനയത്രെ ഇത്. സമൃദ്ധമായ ഏഴുവര്‍ഷം . തുടര്‍ന്ന് ഏഴ് ക്ഷാമവര്‍ഷങ്ങള്‍. ക്ഷേമകാലത്തെ വിളവുകള്‍ കതിരില്‍ത്തന്നെ സൂക്ഷിക്കുക. എങ്കില്‍ ക്ഷാമകാലത്തെ അതിജീവിക്കാം.’ രാജാവിന് വിശദീകരണം സ്വീകാര്യമായി. യൂസുഫിന് ആളയച്ചു. എന്നാല്‍ യൂസുഫ് മോചനത്തിന് ധൃതികാണിച്ചില്ല. തന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെടുവോളം താന്‍ ജയിലില്‍ കഴിഞ്ഞു കൊള്ളാം. ഈ മറുപടി കേട്ട് രാജാവ് ഉടന്‍തന്നെ പ്രഭുപത്‌നിയെയും നഗരത്തിലെ മറ്റു സ്ത്രീകളെയും വിചാരണ ചെയ്തു. യൂസുഫ് നിരപരാധിയാണെന്നും താനാണ് കുറ്റക്കാരിയെന്നും പ്രഭുപത്‌നി സമ്മതിക്കുകയും യൂസുഫ് മോചിതനാവുകയും ചെയ്തു.
രാജാവ് യൂസുഫിനെ ഉന്നത സ്ഥാനീയനാക്കി. ഖജനാവിന്റെ ചുമതല യൂസുഫിനെ ഏല്‍പ്പിച്ചു. യൂസുഫിന്റെ വ്യവസ്ഥാപിതമായ ഭരണത്തില്‍ ഈജിപ്ത് കൂടുതല്‍ സമൃദ്ധമായി. ഈ സമയം യഅ്ഖൂബ്‌നബി താമസിച്ചിരുന്ന ഫലസ്ഥീനില്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം അനുഭവപ്പെടുകയായിരുന്നു. അദ്ദേഹം തന്റെ മക്കളെ ഈജിപ്തിലേക്ക് ധാന്യം വാങ്ങാന്‍ പറഞ്ഞയച്ചു. യൂസുഫ് സഹോദരങ്ങളെ തിരിച്ചറിഞ്ഞു. അവര്‍ അദ്ദേഹത്തെ അറിഞ്ഞതുമില്ല. യൂസുഫ് അവരില്‍നിന്ന് മാതാപിതാക്കളുടെ വിവരങ്ങളറിഞ്ഞു. അവരെ അദ്ദേഹം ഏറെ സഹായിച്ചു. അടുത്തവരവിന് ഇളയസഹോദരനെ കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചു.
മടങ്ങിയെത്തിയപ്പോഴാണ് വില ഈടാക്കാതെയാണ് ഭക്ഷ്യവിഭവങ്ങള്‍ ലഭിച്ചത് എന്നവര്‍ തിരിച്ചറിഞ്ഞത്. പിതാവിനോട് സംഗതികള്‍ വിശദീകരിച്ചു. ഇളയവനെയും (ബിന്‍യാമീന്‍) കൂട്ടി ചെന്നങ്കിലേ ഇനി ധാന്യമുള്ളൂ എന്നു കേട്ടപ്പോള്‍ ആ പിതാവ് അന്ധാളിച്ചു. ഇവരുടെ കൂടെ വര്‍ഷങ്ങള്‍ക്കുമുമ്പ് യൂസുഫിനെ കളിക്കാന്‍ വിട്ടതിന്റെ ദുരനുഭവം ഓര്‍ത്ത് ദുഃഖിച്ചിരിക്കുന്ന, കരഞ്ഞു കരഞ്ഞ് കണ്ണുമങ്ങിയ ആ പിതാവ് എല്ലാം പടച്ചവനില്‍ ഭരമേല്‍പ്പിച്ച് സമ്മതം നല്‍കി.
ബിന്‍യാമീന്‍ ഉള്‍പ്പെടെ ഇവര്‍ വീണ്ടും ഈജിപ്തിലെത്തി. യൂസുഫ് സ്വീകരിച്ചിരുത്തി. ബിന്‍യാമിന് സ്വകാര്യമായി യൂസുഫ് തന്നെ പരിചയപ്പെടുത്തി. സൂത്രം പ്രയോഗിച്ച് ബിന്‍യാമീനിനെ പിടിച്ചുവെച്ചു. ഇളയസഹോദരനില്ലാതെ മടങ്ങേണ്ടി വന്ന സഹോദരന്മാര്‍ അക്ഷരാര്‍ഥത്തില്‍ നടുങ്ങി. പിതാവിനെ എങ്ങനെ സമീപിക്കും! ബിന്‍യാമീനു പകരം മറ്റാരെയെങ്കിലും പിടിച്ചുവെക്കണമെന്ന് അവര്‍ അപേക്ഷിച്ചു. രാജാവിന്റെ പാത്രം കിട്ടിയത് ഇവന്റെ ഭാണ്ഡത്തില്‍നിന്നാണ്. അതിനാല്‍ മറ്റൊരാളെ പിടിച്ചുവെക്കാന്‍ നിവൃത്തിയില്ല. ഇതായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ഈ വിവരം അറിഞ്ഞ പിതാവ് ദുഃഖത്തിനുമേല്‍ ദുഃഖം അനുഭവിച്ചു. എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് അദ്ദേഹം കഴിഞ്ഞുകൂടി.
ബിന്‍യാമീന്റെ തിരോധാനം യൂസുഫിനെപ്പറ്റിയുള്ള ചിന്തകൂടി ഉണര്‍ത്തി. ക്ഷീണിതനായ അദ്ദേഹം അവരുടെ കാര്യം അന്വേഷിക്കാന്‍ വീണ്ടും മക്കളെ പറഞ്ഞയച്ചു. അവര്‍ യൂസുഫിന്റെ അടുക്കല്‍ തങ്ങളുടെ കഷ്ടപ്പാടും പിതാവിന്റെ ദയനീയാവസ്ഥയും വെളിപ്പെടുത്തി. യൂസുഫ് നാടകീയമായി താനാരാണെന്ന് വെളിപ്പെടുത്തി. ചെയ്തുപോയ തെറ്റില്‍ സഹോദരന്മാര്‍ ഖേദിച്ചു മാപ്പപേക്ഷിച്ചു. യൂസുഫ് അവര്‍ക്ക് മാപ്പു നല്‍കി. തന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന പിതാവിനെ സമാശ്വസിപ്പിക്കാന്‍ തന്റെ കുപ്പായം യൂസുഫ് (അ) കൊടുത്തയച്ചു.
ഈജിപ്തിലെ കൊട്ടാരത്തില്‍ ഈ സംഭവം നടക്കുമ്പോള്‍ അങ്ങകലെ ഫലസ്ത്വീനില്‍ തന്റെ പഴയ വീട്ടിലിരുന്ന് യഅ്ഖൂബ് നബി തനിക്ക് യൂസുഫിന്റെ മണം അനുഭവപ്പെടുന്നു എന്ന് പറഞ്ഞത് പിച്ചും പേയുമായിട്ടേ ബാക്കിയുള്ളവര്‍ മനസ്സിലാക്കിയുള്ളൂ. ഈജിപ്തില്‍ നിന്ന് വാര്‍ത്തയെത്തി. ബാപ്പയെക്കൂട്ടിവരാന്‍ യൂസുഫ് പറഞ്ഞിരിക്കുന്നു. യൂസുഫിന്റെ കുപ്പായം മുഖത്തിട്ടപ്പോള്‍ വൃദ്ധപിതാവിന് നഷ്ടപ്പെട്ട കാഴ്ച തിരിച്ചുകിട്ടി.
എല്ലാവരും കൂടി ഈജിപ്തിലെത്തി. മാതാപിതാക്കളെ യൂസുഫ് കെട്ടിപ്പിടിച്ചു. ഔദ്യോഗികവസതിയില്‍ തന്റെ മാതാപിതാക്കളെ ഉയര്‍ന്ന പീഠത്തിലുരുത്തി. ഇത് താന്‍ ചെറുപ്പത്തില്‍ കണ്ട സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരമാെണന്നദ്ദേഹം അനുസ്മരിച്ചു. അതെ, മാതാപിതാക്കളും 11 സഹോദരന്‍മാരും തനിക്കുചുറ്റും എത്തിയിരിക്കുന്നു; സൂര്യചന്ദ്ര നക്ഷത്രങ്ങളെപ്പോലെ. യൂസുഫ് തന്റെ കഥ മാതാപിതാക്കളെ അറിയിച്ചു. വികാരതീവ്രമായ ആ അനര്‍ഘനിമിഷത്തില്‍ യൂസുഫെന്ന ഭരണാധികാരി, തന്റെ മുന്നില്‍ കീഴടങ്ങിയ മുന്‍കാല എതിരാളികളും തന്നെ ജയിലിലടച്ച തന്ത്രത്തിന്റെ ഉടമകളും എല്ലാം കേള്‍ക്കെ പ്രതിവചിച്ചത് ഹൃദയവിശാലതയോടെ, വിനയത്തിന്റെ, ആര്‍ദ്രതയുടെ വാക്കുകളായിരുന്നു. ”എന്റെ രക്ഷിതാവേ, നീ എനിക്ക് ഭരണാധികാരത്തില്‍നിന്ന് നല്‍കുകയും സ്വപ്നവാര്‍ത്തകളുടെ വ്യാഖാനത്തില്‍ നിന്നും നീ എനിക്ക് പഠിപ്പിച്ചു തരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരിയാകുന്നു. എന്നെ നീ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ.” (12: 101)
ഒരു പ്രവാചകന്റെ ത്യാഗനിര്‍ഭരവും വികാരതീവ്രവുമായ ജീവചരിത്രം വിസ്തരിച്ചു പറഞ്ഞശേഷം ഖുര്‍ആനില്‍ യൂസുഫ് എന്ന അധ്യായം സമാപിക്കുന്നതിങ്ങനെയാണ്: ”തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത; അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും, എല്ലാ കാര്യത്തെക്കുറിച്ചുമുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു അത്.” (12: 111)

യഅ്ഖൂബ് നബി (അ)-10

പ്രവാചകന്മാരുടെ പിതാവ് എന്നറിയപ്പെടുന്ന ഇബ്രാഹീം നബി (അ)യുടെ രണ്ടാമത്തെ പുത്രനായ ഇസ്ഹാഖിന്റെ മകനാണ് യഅ്ഖൂബ് നബി (അ). വന്ധ്യയായ സാറയ്ക്ക് ഇസ്ഹാഖ് പിറക്കുമെന്നും ഇസ്ഹാഖിന്റെ പിന്‍ഗാമിയായി യഅ്ഖൂബ് പിറക്കുമെന്നും ഇബ്രാഹീമിന് മലക്കുകള്‍ മുഖേന അല്ലാഹു സന്തോഷവാര്‍ത്ത അറിയിച്ചു (11: 71). യഅ്ഖൂബ് ജീവിച്ചത് ഫലസ്ത്വീനിലായിരുന്നു. യഅ്ഖൂബ് നബിക്ക് ഇസ്‌റാഈല്‍ എന്ന അപരനാമം കൂടിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ 12 മക്കളും പിന്നീട് വന്ന സന്തതിപരമ്പരകളും ബനൂഇസ്‌റാഈല്‍ എന്ന പേരില്‍ അറിയപ്പെട്ടു. വിശുദ്ധഖുര്‍ആനില്‍ വളരെയേറെ പരാമര്‍ശിക്കപ്പെട്ട ഒരു ജനവിഭാഗമാണ് ബനൂഇസ്‌റാഈല്‍. ബൈബിളിന്റെ അഭിസംബോധിതര്‍ ‘ഇസ്‌റാഈല്‍ മക്കള്‍’ ആയിരുന്നുവല്ലോ. സഹസ്രാബ്ദങ്ങളിലൂടെ കടന്നുവന്ന ആ ജനസമൂഹത്തിനിടയില്‍ അനേകം പ്രവാചകന്മാരും വന്നിട്ടുണ്ട്. മുഹമ്മദ് നബി (സ)യുടെ വചനം ഇവിടെ സ്മരണീയമാണ്. ”ബനൂ ഇസ്‌റാഈല്യര്‍ നയിക്കപ്പെട്ടിരുന്നത് പ്രവാചകന്മാരിലൂടെയായിരുന്നു. എന്നാല്‍ എനിക്കുശേഷം ഇനി പ്രവാചകരില്ല.”
യഅ്ഖൂബ് നബി (അ) യുടെ പ്രബോധനരംഗം ഖുര്‍ആനില്‍ ഏറെ വിശദീകരിച്ചിട്ടില്ല. എന്നാല്‍ ഒരുപാട് കാലം ജീവിച്ച് അനേകം തലമുറകളുടെ പ്രപിതാവായ അദ്ദേഹം തന്റെ സമൂഹത്തെ തൗഹീദ് പഠിപ്പിച്ചിരുന്നു എന്നത് ഖുര്‍ആനില്‍നിന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ മരണവേളയിലെ മക്കളോടുള്ള ഉപദേശം ഖുര്‍ആന്‍ സൂചിപ്പിക്കുന്നു: ”എനിക്കുശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങള്‍ ആരാധിക്കുക എന്ന് യഅ്ഖൂബ് മരണം ആസന്നമായ സന്ദര്‍ഭത്തില്‍ തന്റെ സന്തതികളോട് ചോദിച്ചപ്പോള്‍ നിങ്ങള്‍ അവിടെ സന്നിഹിതരായിരുന്നുവോ? അവര്‍ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്രാഹീമീന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവനു കീഴ്‌പ്പെട്ട് ജീവിക്കുന്നവരുമായിരിക്കും” (2: 133).
യഅ്ഖൂബിന്റെ മകനാണ് യൂസുഫ് (അ). അദ്ദേഹവുമായി ബന്ധപ്പെട്ട ചരിത്രത്തില്‍ പിതാവ് ഏറെ പരാമര്‍ശിക്കപ്പെടുന്നുണ്ട്. മക്കളുടെ കാര്യത്തില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുകയും സഹനത്തിന്റെ നെല്ലിപ്പടി കാണേണ്ടിവരികയും ചെയ്ത ആളാണ് യഅ്ഖൂബ് (അ).

ഇസ്ഹാഖ് നബി (അ)-9

ഇബ്രാഹീം നബിയുടെ ആദ്യഭാര്യയായ സാറയ്ക്ക് അദ്ദേഹത്തിന്റെ ദ്വിതീയ പുത്രനായി ജനിച്ചതാണ് ഇസ്ഹാഖ്. രണ്ടാം ഭാര്യ ഹാജറയ്ക്ക് പുത്രന്‍(ഇസ്മാഈല്‍) ജനിച്ചപ്പോള്‍ സന്താനമില്ലാത്തതില്‍ ആദ്യ ഭാര്യയായ സാറയ്ക്ക് ദുഃഖം ഇല്ലാതിരിക്കത്തവിധം അവര്‍ക്ക് ഒരു സന്താനത്തെപ്പറ്റി മലക്ക് സന്തോഷവാര്‍ത്ത അറിയിച്ചുവെന്നു ഇബ്രാഹീമിന്റെ ചരിത്രത്തില്‍ കാണാം. (11: 69 -76)
ഖുര്‍ആന്‍ പറയുന്നു: ”അദ്ദേഹത്തിനു നാം ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരെ ദാനം ചെയ്തു. നമ്മുടെ കല്‍പനയനുസരിച്ചു മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും പുണ്യകര്‍മങ്ങള്‍ ചെയ്യാനും നമസ്‌കാരം നിലനിര്‍ത്താനും സകാത് കൊടുക്കാനും അവര്‍ക്ക് നാം സന്ദേശം നല്‍കുകയും ചെയ്തു. അവര്‍ നമ്മെ ആരാധിക്കുന്നവരായിരുന്നു.” (21: 72)
ഇസ്ഹാഖ്(അ) ജനിച്ചത് ഇറാഖിലാണ്. ഇസ്ഹാഖിന്റെ സന്താനപരമ്പരയാണ് പിന്നീട് ബനീഇസ്‌റാഈല്‍ എന്ന പേരിലറിയപ്പെട്ടത്. ഇസ്ഹാഖ്(അ) ഫലസ്ത്വീനിലെ കന്‍ആന്‍ വര്‍ഗക്കാര്‍ക്കിടയിലേക്കാണ് പ്രവാചകനായി നിയോഗിതനായത്.

ഇസ്മാഈൽ നബി (അ)-8

ഇബ്രാഹീം നബിക്ക് രണ്ടാം ഭാര്യയായ ഈജിപ്തുകാരി ഹാജറയില്‍ ജനിച്ച ആദ്യപുത്രനാണ് ഇസ്മാഈല്‍. ഇസ്മാഈലിനെയും മാതാവ് ഹാജറയെയും ഇബ്രാഹീം നബി മക്കയില്‍ കൊണ്ടുവന്ന് താമസിപ്പിക്കുകയുണ്ടായി. ദിവ്യകല്‍പനയനുസരിച്ചു ഇബ്രാഹീം അവരെ വെള്ളം പോലും കിട്ടാനില്ലാത്ത ആ സ്ഥലത്ത് ഒറ്റക്ക് വിട്ട് പോരുകയാണുണ്ടായത്. അവിടെ നടന്ന സംഭവം മുഹമ്മദ് നബി ഇങ്ങനെ നിവേദനം ചെയ്തിട്ടുണ്ട്. ഇബ്രാഹീമിനും ഭാര്യ സാറക്കും മാത്രമറിയാവുന്ന ചില കാരണങ്ങളാല്‍ അദ്ദേഹം മകന്‍ ഇസ്മാഈലിനെയും ഭാര്യ ഹാജറയെയും കൂട്ടി നാടുവിട്ടു. അവരുടെ കൈയില്‍ വെള്ളത്തിന്റെ തോല്‍സഞ്ചിയുണ്ടായിരുന്നു. ഇസ്മാഈലിന്റെ മാതാവ് അതില്‍നിന്നു കുടിക്കുകയും കുട്ടിക്ക് മുലകൊടുക്കുകയും ചെയ്തു. ഇപ്പോള്‍ മക്ക സ്ഥിതിചെയ്യുന്ന സ്ഥലത്തെത്തിയപ്പോള്‍ കുട്ടിയെ അവിടെ കിടത്തി ഇബ്രാഹീം അവിടെനിന്ന് യാത്രയായി. ഹാജറ പിന്നാലെ ചെന്ന് ‘നിങ്ങള്‍ എന്നെ ആരുടെ കൂടെയാണ് വിട്ടേച്ചു പോകുന്നത്’ എന്നു ചോദിച്ചു. ‘ ദൈവത്തിന്റെ കൂടെ’ എന്നദ്ദേഹം മറുപടി പറഞ്ഞപ്പോള്‍ ”ഞാന്‍ എന്റെ ദൈവത്തില്‍ സംതൃപ്തയാണ്” എന്നു തൃപ്തിയോടെ പ്രതിവചിച്ച് അവര്‍ മടങ്ങി. പാത്രത്തില്‍നിന്നു വെള്ളം കുടിച്ചും കുട്ടിക്ക് മുലകൊടുത്തും കഴിഞ്ഞു. വെള്ളം തീര്‍ന്നുപോയപ്പോള്‍ ആരെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ സ്വഫാ മര്‍വാ മലകളില്‍ മാറി മാറി കയറി ഇറങ്ങി. പക്ഷേ, ആരെയും കണ്ടില്ല. പെട്ടന്ന് ഒരു ശബ്ദം കേട്ടു. ‘ദയയുണ്ടെങ്കില്‍ എന്നെ സഹായിക്കൂ’ എന്നവര്‍ വിളിച്ചു പറഞ്ഞു. അത് ജിബ്രീല്‍ എന്ന മലക്കായിരുന്നു. മലക്ക് കാല്‍കൊണ്ട് നിലത്തു ചവിട്ടുകയും അപ്പോള്‍ അവിടെനിന്നും വെള്ളം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. അവര്‍ ആ ദ്വാരം വിശാലമാക്കി. അവര്‍ അതില്‍നിന്ന് കുടിക്കുകയും കുട്ടിക്ക് മുല കൊടുക്കുകയും ചെയ്തുപോന്നു (ബുഖാരി). ഇതാണ് ഇന്നും വറ്റാതെ നില്‍ക്കുന്ന സംസം കിണര്‍.
ഇസ്മാഈല്‍ വളര്‍ന്ന് ബാലനായിത്തീര്‍ന്നപ്പോള്‍ അദ്ദേഹത്തെ അറുക്കാന്‍ പിതാവ് ഇബ്രാഹീം നബിക്ക് ദൈവകല്‍പന കിട്ടുകയും അതിനുവേണ്ടി രണ്ടു പേരും മടികൂടാതെ തയ്യാറാവുകയും ചെയ്തു. (37: 83-113). അദ്ദേഹത്തിനും പിതാവിനും കഅ്ബ പരിശുദ്ധമാക്കി സൂക്ഷിക്കാന്‍ ദിവ്യകല്‍പ്പനയുണ്ടായി. (2: 125) അവര്‍ രണ്ടു പേരും കൂടി അത് പുതുക്കിപ്പണിതു. അവിടെവെച്ചു നാടിന്റെ ഐശ്വര്യത്തിനും തങ്ങളുടെ സന്താനങ്ങള്‍ ഒരു നല്ല ജനതയായിത്തീരാനും അവരില്‍ ഒരു പ്രവാചകന്‍ നിയോഗിക്കപ്പെടാനും അല്ലാഹുവോടു പ്രാര്‍ഥിച്ചു. (2: 124-130)
ഇബ്രാഹീം നബിയും ഇസ്മാഈല്‍ നബിയുമാണ് ഹജ്ജ് കര്‍മത്തിലെ സ്മര്യപുരഷന്മാര്‍. അവരുടെ ജീവിതത്തിലെ സംഭവങ്ങള്‍ അനുസ്മരിപ്പിക്കുന്നതാണ് ഹജ്ജിലെ കര്‍മങ്ങള്‍.

ലൂത്വ് നബി (അ)-7

ഇബ്രാഹീം നബി(അ)യുടെ സമകാലികനും സഹോദരപുത്രനുമായിരുന്നു ലൂത്വ് നബി(അ). ഫലസ്ത്വീനിന്റെ കിഴക്ക് ജോര്‍ദാനിലും ഇന്നത്തെ ഇസ്‌റാഈലിലും ഉള്‍പ്പെടുന്ന സ്വദ്ദ്, സ്വന്‍അ, സ്വഅ്‌റ, അമൂറ, സദോം തുടങ്ങിയ പ്രദേശങ്ങളായിരുന്നു ലൂത്വ്‌നബിയുടെ പ്രബോധന പ്രദേശം. ബഹുദൈവ വിശ്വാസവും വിഗ്രഹരാധനയും നടമാടിയിരുന്നതിനു പുറമെ ലൈംഗികരാജകത്വം ആ സമൂഹത്തിന്റെ മുഖമുദ്രയായി മാറിയിരുന്നു. സ്വവര്‍ഗരതി വ്യാപകമായിരുന്ന ആ സമൂഹത്തോട് ലൂത്വ് ഏകദൈവ വിശ്വാസം പ്രബോധനം ചെയ്യുന്നതോടൊപ്പം തോന്ന്യാസങ്ങളില്‍നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ലൂത്വ്(അ)നെ അവര്‍ അംഗീകരിച്ചില്ലെന്നു മാത്രമല്ല, ധിക്കാരത്തോടെ തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.
വിശുദ്ധഖുര്‍ആന്‍ ഇക്കാര്യം വിവരിക്കുന്നു: ലൂത്വിനേയും നാം അയച്ചു. അദ്ദേഹം തന്റെ ജനതയോട്, നിങ്ങള്‍ക്കുമുമ്പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ എന്ന് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. സ്ത്രീകളെ വിട്ട് പുരുഷന്മാരുടെ അടുത്തുതന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ലാ, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു. ‘ഇവര്‍ കുറേ വിശുദ്ധ•ാര്‍, ഇവരെ പിടിച്ച് നാട്ടില്‍നിന്ന് പുറത്താക്കെടാ’ എന്ന് പറഞ്ഞത് മാത്രമായിരുന്നു ആ ജനതയുടെ മറുപടി.” (7: 80-82)
ദൈവദൂതന്‍ നിരന്തരമായി ഈ ദൗത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടുവെങ്കിലും ഒരാള്‍പോലും ആ സത്യം ഗ്രഹിക്കാന്‍ തയ്യാറായില്ല എന്നത് ആ ജനതയുടെ ധിക്കാരത്തിന്റെ മികച്ച ഉദാഹരണമത്രെ. എന്നുമാത്രമല്ല, തന്റെ ഭാര്യപോലും തനിക്കെതിരായി നിലകൊള്ളുകയും ഈ ദുര്‍നടപടിക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്നതാണ് ലൂത്വ്(അ) കാണുന്നത്. പ്രവാചകന്റെ പിഴച്ചുപോയ ഭാര്യയെ ലോകത്തിനുമുന്നില്‍ ദുര്‍നടപ്പിന്റെ പ്രതീകമായി ഖുര്‍ആന്‍ വരച്ചുകാണിക്കുന്നത് ഇപ്രകാരം: ”സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്റെ ഭാര്യയെയും ലൂത്വിന്റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്മാരില്‍പ്പെട്ട സദ്‌വൃത്തരായ രണ്ടു പേരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്കൊഴിവാക്കിക്കൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു.” (66: 10)
മനുഷ്യത്വത്തിന് നിരക്കാത്ത നീചപ്രവൃര്‍ത്തിയില്‍ മൂടുറക്കുകയും ദൈവദൂതനെ നിരാകരിക്കുകയും ധിക്കരിക്കുകയും ചെയ്തതിന്റെ ഫലമായി ലോകത്തിന് എക്കാലത്തേക്കും പാഠമുള്‍ക്കൊള്ളത്തക്ക നിലയില്‍ അല്ലാഹു അവരെ ശിക്ഷിക്കുകയാണ് ചെയ്തത്. ലൂത്വിന്റെ ജനതയെ നശിപ്പിക്കാന്‍ അല്ലാഹു മലക്കുകളെ നിയോഗിച്ചു. ഇബ്രാഹീം നബിക്ക് ഇസ്ഹാഖ് എന്ന സന്തതി ലഭിക്കാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത അിറയിച്ച ശേഷമാണ് മലക്കുകള്‍ ലൂത്വിനെ സമീപിച്ചത്. മലക്കുകള്‍ മനുഷ്യവേഷത്തില്‍ ലൂത്വിന്റെ ഭവനത്തിലെത്തിയപ്പോള്‍ ദുഷ്ടരായ ആ ജനത ആ പ്രവാചകനെ ഏറെ കഷ്ടപ്പെടുത്തിയ സംഭവം ഖുര്‍ആനില്‍ ഇങ്ങനെ കാണാം:
”നമ്മുടെ ദൂതന്മാര്‍ ഇബ്രാഹീമിന്റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് വരികയുണ്ടായി. അവര്‍ പറഞ്ഞു: ‘സലാം’ അദ്ദേഹം പ്രതിവചിച്ചു: ‘സലാം’ . വൈകിയില്ല അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ടുവന്നു. എന്നിട്ട് അവരുടെ കൈകള്‍ അതിലേക്കു നീളുന്നില്ലെന്നു കണ്ടപ്പോള്‍ അദ്ദേഹത്തിന് അവരെപ്പറ്റി ശങ്കയും ഭയവും തോന്നി. അവര്‍ പറഞ്ഞു: ‘ഭയപ്പെടേണ്ട, ഞങ്ങള്‍ ലൂത്വിന്റെ ജനതയിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്.’
ഇബ്രാഹീമിന്റെ ഭാര്യയും അടുത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക് ഇസ്ഹാഖിന്റെ പിന്നാലെ യഅ്ഖൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു.. നമ്മുടെ ദൂതന്മാര്‍ (മലക്കുകള്‍)ലൂത്വിന്റെ അടുക്കല്‍ ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് ദുഖം തോന്നുകയും അവരെപ്പറ്റി ചിന്തിച്ചിട്ട് അദ്ദേഹത്തിന് മനഃപ്രയാസം ഉണ്ടാകുകയും ചെയ്തു. ഇതൊരു വിഷമകരമായ ദിവസം തന്നെ എന്ന് അദ്ദേഹം പറയുകയും ചെയ്തു. ”
”ലൂത്വിന്റെ ജനങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി വന്നു. മുമ്പുതന്നെ അവര്‍ ദുര്‍നടപ്പുകാരായിരുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, ഇതാ എന്റെ പെണ്‍മക്കള്‍. അവരാണ് നിങ്ങള്‍ക്ക് കൂടുതല്‍ പരിശുദ്ധിയുള്ളവര്‍. (അവരെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാമല്ലോ)അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്റെ അതിഥികളുടെ കാര്യത്തില്‍ എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തില്‍ വിവേകമുള്ള ഒരു മനുഷ്യനുമില്ലേ?”
”അവര്‍ പറഞ്ഞു: നിന്റെ പെണ്‍മക്കളെ ഞങ്ങള്‍ക്കാവശ്യമില്ലെന്ന് നിനക്കറിയാമല്ലോ. ഞങ്ങള്‍ എന്താണുദ്ദേശിക്കുന്നതെന്നും നിനക്കറിയാം. അദ്ദേഹം പറഞ്ഞു: എനിക്കു നിങ്ങളെ തടയുവാന്‍ ശക്തിയുണ്ടായിരുന്നുവെങ്കില്‍! അല്ലെങ്കില്‍ ശക്തനായ ഒരു സഹായിയെ എനിക്ക് ആശ്രയിക്കാനുണ്ടായിരുന്നുവെങ്കില്‍! അവര്‍(അതിഥികള്‍) പറഞ്ഞു: ലൂത്വേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ രക്ഷിതാവിന്റെ ദൂതന്മാരാണ്. ജനങ്ങള്‍ക്ക് നിന്റെ അടുത്ത് എത്താനാകില്ല. ആകയാല്‍ നീ രാത്രിയില്‍ നിന്നുള്ള ഒരു യാമത്തില്‍ നിന്റെ കുടുംബത്തെയും കൊണ്ട് യാത്ര പുറപ്പെട്ടുകൊള്ളുക. നിങ്ങളുടെ കൂട്ടത്തില്‍നിന്ന് ഒരാളും തിരിഞ്ഞു നോക്കരുത്. നിന്റെ ഭാര്യയൊഴികെ. തീര്‍ച്ചയായും അവര്‍ക്കു വന്നുഭവിച്ച ശിക്ഷ അവള്‍ക്കും വന്നു ഭവിക്കുന്നതാണ്. തീര്‍ച്ചയായും അവര്‍ക്കു നിശ്ചയിച്ച അവധി പ്രഭാതമാകുന്നു; പ്രഭാതം അടുത്തു തന്നെയല്ലേ?”
”അങ്ങനെ നമ്മുടെ കല്‍പ്പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്‌മേല്‍മറിക്കുകയും അട്ടിയട്ടിയായി ചൂളക്ക് വെച്ച ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു.” (11: 69-82)
തുല്യതയില്ലാത്ത തോന്ന്യവാസവും കടുത്ത ധിക്കാരവും കൈമുതലാക്കിയ സദോം നിവാസികള്‍ക്ക് കടുത്ത ശിക്ഷതന്നെ നല്‍കി. അത് ലോകാന്ത്യം വരെയുള്ളവര്‍ക്ക് ഗുണപാഠമായി ഇന്നും അവശേഷിക്കുകയും ചെയ്യുന്നു. ജോര്‍ദാനിലും ഇസ്രായേലിലുമായി സ്ഥിതിചെയ്യുന്ന ചാവുതടാകം എന്നറിയപ്പെടുന്ന പ്രദേശമത്രെ അത്. ‘കീഴ്‌മേല്‍ മറിച്ചു’ എന്നും ‘കന്‍മഴ വര്‍ഷിച്ചു’ എന്നും ഖുര്‍ആന്‍ പറഞ്ഞ ആ പ്രദേശം സമുദ്രനിരപ്പില്‍നിന്ന് 1300 അടി താഴെ സ്ഥിതി ചെയ്യുന്നു. കൂടിയ സാന്ദ്രത കാരണം ആ തടാകത്തില്‍ ഒരാള്‍ കിടന്നാല്‍ താണുപോകില്ല. ജീവജാലങ്ങളോ ബാക്ടീരിയ പോലുമോ അതില്‍ ഇല്ല. ചിന്തിക്കുന്നവര്‍ക്ക് പാഠമായി ആ ചരിത്രസത്യം മനുഷ്യനുമുന്നില്‍ നിലനില്‍ക്കുന്നു!

പുണ്യം കൊണ്ടൊരു തഴമ്പ്!

പ്രവാചകപൗത്രന്‍ ഹുസൈന്‍റെ(റ) മകനാണ് സൈനുല്‍ ആബിദീന്‍ .  അലി എന്നായിരുന്നു യഥാര്‍ത്ഥ പേരെങ്കിലും ആരാധനയിലുള്ള സൂക്ഷ്മതയും ഭക്തിയും കൊണ്ട് ...